ആസ്വാദനക്കുറിപ്പെഴുതുക
ഒലി
ഒളപ്പമണ്ണ
കിഴവനാണെങ്കിലുമക്കൃഷിക്കാരന്‍ തന്‍
വയലിന്‍ വരമ്പത്തു വന്നിരിക്കും
മക്കളക്കണ്ടം കിളയ്ക്കുന്നതും നോക്കി
നട്ടുച്ചയോളം ചടഞ്ഞിരിക്കും.
ചളിയില്‍പ്പുരണ്ടവരൂരുന്ന കാളതന്‍
കളിയോട്ടം കണ്ടു ചൊടിച്ചിരിക്കും.
ഞാറു പെണ്ണുങ്ങള്‍ നടുമ്പൊഴുമക്കരെ-
ച്ചേറിന്റെ ഗന്ധം ശ്വസിച്ചിരിക്കും.
തെളിമയില്‍ക്കാളയും മക്കളും ചോലയില്‍-
ക്കുളികഴിഞ്ഞെത്തുവാന്‍ കാത്തിരിക്കും
താനുമിച്ചേറ്റില്‍പ്പിരണ്ടു കൂത്താടിയ
കാലം മനസ്സിലെണീറ്റിരിക്കും.
വാര്‍ദ്ധക്യംകൊണ്ടു വിറയ്ക്കുമച്ചുണ്ടത്തു
വാക്കുകളിങ്ങനെ വന്നിരിക്കും:
'തിന്നും കുടിച്ചും കളിച്ചുമിബ്ഭൂമിയില്‍
എന്നെന്നും കൂത്തടിക്കുന്നു നമ്മള്‍!'
(തെരഞ്ഞെടുത്ത കവിതകള്‍, 1988)
ശിക്ഷ
ഒളപ്പമണ്ണ
ഉണ്ണിയെ വല്ലാതെ ഞാന്‍ തല്ലിനേന്‍, അവനൊന്നു
തെള്ളിനാന്‍; ഇന്നേവരെത്തല്ലിയില്ലവനെ ഞാന്‍.
ചോദിച്ചാല്‍ച്ചോദിച്ചതു, പിളുത്തിച്ചോദിച്ചാലോ
ചോദിക്കാത്തതുകൂടി കൊടുക്കാറുണ്ടീയച്ഛന്‍.
മറ്റാരുമല്ലാ വാങ്ങാനച്ഛനൂരിയ തന്ത-
ക്കുപ്പായം-കുഞ്ഞിക്കൈയും നീട്ടിവന്നിടുമുണ്ണി.
തനിച്ചു കുടിക്കുവാനച്ഛനുവയ്യാ കാപ്പി,
കുടിച്ചീടണമല്ലോ കുട്ടനും കുഞ്ഞിക്ലാസില്‍.
പല്ലുതേയ്ക്കുമ്പോള്‍ച്ചാരത്തണയും; അച്ഛന്നൊപ്പം
ഉണ്ണിക്കുമെന്നും കുനുംപല്ലു തേയ്ക്കണമല്ലോ.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ക്കണ്ണു ചിമ്മണമെങ്കില്‍
അരികെക്കിടന്നച്ഛന്‍ കളവായുറങ്ങണം.
അച്ഛനുണ്ടെങ്കില്‍ തനിയ്ക്കെല്ലാരുമായീ; പിന്നെ
അമ്മ വേണ്ടപോ,ലായ വേണ്ടപോ,ലാരും വേണ്ടാ.
തല്ലുകൊണ്ടയ്യോ, പാവം, തരിച്ചുനില്‍പ്പൂ പച്ച-
ക്കണ്ണുമായ്; കരയാത്തതെന്തു നൊന്തിട്ടും കുട്ടന്‍?
(തെരഞ്ഞടുത്ത കവിതകള്‍ 1988)
കാള
ഒളപ്പമണ്ണ
വളപ്പിനുള്ളില്‍, വെളിമ്പറമ്പില്‍-
ക്കൊഴുത്തുരുണ്ടൊരു കാള
കണ്ടതു തിന്നു നടന്നൂ
കണ്ടച്ചേറ്റിലുരുണ്ടൂ
ചോലത്തണ്ണീരുണ്ടൂ
കൂറ്റന്‍കുത്തി നടന്നൂ.
കാളയ്ക്കിന്നൊരു വേളി
നാളെ മറ്റൊരു വേളി
മറ്റന്നാളും നാലാന്നാളും
വേറെ വേറെ വേളി
നാടുമുഴുക്കെ മക്കളു;മെന്നാ-
ലില്ല തനിക്കൊരു ഭാരം.
നീളെ നീളെക്കാലുമകത്തി,-
പ്പൂഞ്ഞയുയര്‍ത്തി നടക്കാം.
ഇങ്ങനെയുള്ളൊരു കാളേ,
നിനക്കു സുഖമാണല്ലോ!
വിചാരമെന്നൊന്നില്ല,
വിശേഷബുദ്ധിയുമില്ല,
ഇന്നലെയില്ല, നാളെയുമില്ല,
മനസ്സിലാധിയുമില്ല.
(തിരഞ്ഞെടുത്ത കവിതകള്‍ 1988)
കിനാവുകാണുന്ന കൊച്ചുകണ്ണ്
വൈലോപ്പിള്ളി
ഒരു പളുങ്കിന്‍ചില്ലെനിക്കു കിട്ടീ,
ഒരു രസം, കാണുവാന്‍, കൈയില്‍വെക്കാന്‍.
പതിവിനത്താഴം കഴിഞ്ഞു രാവില്‍
പഠനമുറിയിലെത്തൂവിളക്കില്‍
പളുപളെ മിന്നും പളുങ്കുചില്ലില്‍
പതിയുന്ന കണ്ണുമായ് ഞാനിരുന്നു.
കതിര്‍ചിന്നുമക്കൊച്ചു ദീപനാളി-
ക്കെതിരേ പിടിച്ചാ പളുങ്കിലൂടേ,
ഇടതുകണ്‍ ചിമ്മി, വലതുകണ്ണാല്‍
ഇളകാതെ നോക്കുമ്പോ,ഴെത്ര ചിത്രം!
മഴവില്ലുകൊണ്ടുള്ള ഗോപുരങ്ങള്‍,
മരതക മാണിക്യ തോരണങ്ങള്‍!
അവയിലൂടുള്ളില്‍ കടന്നുചെന്നേന്‍
അവസാനമില്ലാത്ത പാതയൂടെ.
ഒടുവിലാ സ്വര്‍ണ്ണം പടുത്ത മാര്‍ഗ്ഗം
ഒരു നീലക്കൊട്ടാരക്കെട്ടിലേയ്ക്കോ?
അതിനുള്ളി,ലേഴാംനിലയി,ലാരാ-
ണലര്‍ നെയ്തു വില്ലൂസുമെത്ത ചാരി?
ഒരു കൊച്ചു രാജകുമാരി, താനേ
ചിരിപൂണ്ടു വീണയും മീട്ടി വാഴ്‌വൂ!
അവളീ വിപത്തറിവീലയെന്നോ?
അരികിലൊരുഗ്രമാം കാളസര്‍പ്പം
ഫണവും വിരുത്തിക്കഴുത്തു നീട്ടി,-
യണയുന്നു,-ഞ്ഞാനാ ചുമരില്‍നിന്നും
ഒരു നീണ്ട വാളെടുത്തൂരി വീശി
വെറിപൂണ്ട മൂര്‍ഖനെ വെട്ടിവീഴ്ത്താന്‍.
അതുനേരമയ്യോ പതിച്ചിതെന്റെ
മുതുകിലെന്നച്ഛന്റെ മൂത്ത ചൂരല്‍.
തറയില്‍ വീണാച്ചില്ലുടഞ്ഞുപോ,യെന്‍
കരളിലെക്കൊച്ചു കിനാവുമെല്ലാം!.
(വൈലോപ്പിള്ളിക്കവിതകള്‍-രണ്ടാംഭാഗം)
Subscribe to:
Post Comments (Atom)
1 comment:
നല്ല തെരഞ്ഞെടുപ്പുകള്‍
Post a Comment